Wednesday, 19 March 2025

മാമ്പാറത്തടത്തിന്റെ ഇതിഹാസം

 കെ പി രത്നാകരന്‍ (2024, ജൂൺ 2 )

"എന്റടുത്ത് ഇതുവരെ പെണ്ണുങ്ങളാരും ഇങ്ങനെ ചിരിച്ചിട്ടില്ലെന്നയാൾ...
നിറഞ്ഞ പെൺചിരി ഓസിന് കിട്ടില്ലെന്നും അതിനൊരു കലം വേണമെന്നും അവൾ..
പോദിച്ച കറിച്ചട്ടി എടുത്തോളാൻ അയാൾ...
ഇത് കൊട്ടി നോക്കുന്നതെങ്ങനെയെന്ന് അവൾ...
കാണുന്നതെല്ലാം കൊട്ടി നോക്കണമോ എന്നയാൾ...
വെറുതെ കിട്ടുന്നതാണെങ്കിലും പാഴെന്തിനെന്ന് അവൾ..."

*****************************
കേരളത്തിലെ അക്കാദമിക സമൂഹത്തിന് ചിരപരിചിതനായ കലാധരൻ മാഷിന്റെ സഹപ്രവർത്തകനായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. സഹപ്രവർത്തകൻ എന്ന് പറയുമ്പോൾ അദ്ദേഹം ആവിഷ്കരിച്ച നിരവധി വിദ്യാഭ്യാസ ഇടപെടലുകളുടെ ജില്ലാതല നടത്തിപ്പുകാരനായിരുന്നിട്ടുണ്ട് ഞാൻ എന്നതാണ് ശരിയായ വിവക്ഷ. ശക്തമായ യോജിപ്പും ശക്തമായ വിയോജിപ്പും ഞങ്ങളുടെ അക്കാദമിക നിലപാടുകളിലുണ്ട്. പരിപാടികളുടെ വിജയകരമായ നിർവഹണത്തെയോ വ്യക്തിപരമായ സൗഹൃദത്തെയോ അക്കാദമിക നിലപാടുകൾ തെല്ലും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഇതിപ്പോൾ ഓർമിക്കാൻ കാരണമെന്താണെന്നോ ? കലാധരൻ മാഷിന്റെ 'ചില്ലാട്ടക്കല്യാണം' എന്ന നോവൽ ഇതാ ഇപ്പോൾ വായിച്ചു തീർത്തു. മാധ്യമം ആഴ്ചപ്പതിപ്പിൽ പണ്ടെങ്ങോ ഒരു കവിത വായിച്ചതൊഴിച്ചാൽ, സാഹിത്യരചനാ രംഗത്ത് ഒട്ടും കേട്ടുപരിചയമില്ലാത്ത കലാധരൻ മാഷിന്റെ നോവൽ വാങ്ങി വായിച്ചത് വെറുമൊരു കൗതുകം കൊണ്ടാണ്.
*******"************

നേര് പറയട്ടേ..
കലാധരൻ മാഷും ചില്ലാട്ട കല്യാണവും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കളഞ്ഞു.സവിശേഷമായ ഉള്ളടക്കവൈവിധ്യവും അനുപമമായ അവതരണഭംഗിയും കൊണ്ട് ശ്രദ്ധേയമായ ഒരു രചനയാണ് ' ചില്ലാട്ട കല്യാണം'
ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാന വൈഭവം തന്നെയാണ് ഈ നോവലിന്റെ പ്രഥമ സവിശേഷത.
പാത്രക്കച്ചവടക്കാരനായ നായകനും ഉപഭോക്താവായ നായികയും തമ്മിൽ പൊടുന്നനെ കിളിർക്കുന്ന പ്രണയത്തെയോ ജീവിത പ്രവേശനത്തെയോ ആണ് ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ച വരികൾ അടയാളപ്പെടുത്തുന്നത്. ഒരു കാവ്യനാടകത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭാഷാ പ്രയോഗ ചാരുത കൃതിയിലുടനീളമുണ്ട്.
'മഴക്കാലത്തിലേക്ക് കുടനിവർത്തിയ വൃക്ഷത്തെപ്പോലെ മാറ്റങ്ങൾ തളിർത്തുകൊണ്ടിരുന്ന 'ഒരു നാടിന്റെ ഇതിഹാസമാണ് ഈ നോവലിന്റെ പ്രമേയം
മാമ്പാറത്തടമെന്ന ഗ്രാമത്തിന്റെ സമഗ്ര ജീവിത സാഗരത്തിൽ നിന്നും കുറെയേറെ വെളിച്ചപ്പൊട്ടുകൾ പരതിയെടുത്ത് പ്രകാശമാനമാക്കുകയാണ് ഈ നോവൽ ചെയ്യുന്നത്. ടോർച്ചും വാച്ചും കണ്ടെത്തിയിട്ടില്ലാത്തൊരു കാലത്തെയാണ് നോവൽ പ്രതിനിധീകരിക്കുന്നതെങ്കിലും സാവർവകാലിക ദർശനങ്ങളുടെ സാന്നിധ്യം പലയിടത്തുമുണ്ട്.
'എത്താക്കൊമ്പത്ത് ഉന്നം വെക്കുന്നതാണ് ഓരോ ജീവിതഘട്ടവും " 'അഭിമാനമായ അസാധാരണമായ ഉയർച്ച വിനയാവും' എന്നിങ്ങനെ കഥാസന്ദർഭങ്ങളുടെ പശ്ചാത്തലിലുള്ള ദാർശനിക വെളിപാടുകൾ ഈ കൃതിയെ തത്വജ്ഞാനസമ്പന്നമാക്കുന്നു. തുടരെ തുടരെ കലം പൊട്ടിച്ചിതറുന്നത് ചാത്തനേറുകൊണ്ടാവുമെന്ന പൊതുനിഗമനത്തെ " അറിവിന്റെ അപൂർണതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അതീതശക്തികൾ കാത്തുനിന്നു" എന്ന വാക്യത്തിലൂടെയാണ് നോവലിസ്റ്റ് പരിഭാഷപ്പെടുത്തുന്നത്.
വെളിച്ചത്തിന്റെ അതി നേർമയാണ് ഇരുളെന്നും വെളിച്ചമില്ലാത്തിടത്ത് ഇരുളില്ലെന്നുമുള്ളതുപോലെയുള്ള താർക്കിക സമസ്യകളും നോവലിൽ വേണ്ടുവോളമുണ്ട്.
******

ചില്ലാട്ട കല്യാണം സംശയരഹിതമായും ഒരു സോഷ്യോ പോളിറ്റിക്കൽ ഫിക്ഷനാണ്. സമൂഹത്തിലെ കോയ്മാധീശത്വത്തെ നോവൽ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.
പണം കൈവന്നപ്പോൾ കുഞ്ഞിത്തള്ളയുടെ ലോകസഞ്ചാരം തടഞ്ഞ ആഭിജാത്യവും
സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ അനിയനോട് അരുതാത്തത് ചെയ്യുകയും ജാത്യാഭിമാനം സംരക്ഷിക്കാൻ നിരപരാധികളുടെ ഉപജീവനത്തിന് തീയിടുകയും ചെയ്യുന്ന സവർണ സ്വാർത്ഥതയും നീതിരാഹിത്യത്തിനെതിരെ നോവൽ ഉയർത്തുന്ന പ്രതിരോധ പോരാട്ടങ്ങളുടെ അടയാളമാണ്.
'മകരം കഴിയുമ്പോഴേക്കും പാളയോടും കയറിനോടും യാത്രപറയുന്ന കിണറുകളും
മുലപ്പാല് വറ്റിയിട്ടും ചപ്പിവലിക്കാൻ വരുന്ന കുഞ്ഞുങ്ങളെ പ്പോലെ വെള്ളമൂറ്റാൻ വരുന്ന ആളുകളും' പാരിസ്ഥിതിക വീണ്ടുവിചാരമില്ലായ്മയുടെ വർത്തമാന കാഴ്ചയാണ്.
വിവാഹം പോലുള്ള സദാചാരബന്ധിതമായ പരമ്പരാഗത സങ്കീർണതകളെ സരളമായ സ്വാഭാവികതയായി അവതരിപ്പിക്കുന്നത് ഈ നോവൽ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക രാഷ്ട്രീയത്തിന്റെ സൂചനയാണ്.
'നാളും പക്കവും നോക്കാതെ മാലേം താലീമിടാതെ പുടവ കൈമാറാതെ ഒന്നിച്ചുണ്ട് ഒരു പായിൽ കിടന്ന് നാട്ടാചാരം തെറ്റിച്ച് ആരംഭിക്കുന്ന ജിവിതങ്ങളാണ് ' കണ്ണന്റേയും മാലതിയുടേയും നാരായണൻ കുട്ടിയുടേയും സരളയുടേയും കനകയുടേതും തോമയുടേതും സുരയുടേയും ശാന്തിയുടേയും
'മനുഷ്യക്കല്യാണങ്ങൾ'
നീതിരഹിതമായ ഒരു സാമൂഹ്യാവസ്ഥയെ ജനാധിപത്യപരമായി തിരുത്തുന്ന
വനിതാ സമാജം സ്നേഹത്തിന്റേയും സഹകരണത്തിന്റേയും സാമൂഹിക രാഷ്ട്രീയമാണ് മുമ്പോട്ട് വെക്കുന്നത്.
***********
മിത്തുകളിലും പുരാവൃത്തങ്ങളിലുമാണ് മാമ്പാറത്തടത്തിന്റെ
ചരിത്ര ഹൃദയമിരിക്കുന്നത്.
മാമ്പാറത്തടം എന്ന പേരു തന്നെ ഒരു മിത്താണ്. സ്വർണപാത്രത്തിൽ ഭക്ഷണം വിളമ്പിയതിന് ഭൃത്യനെ വെട്ടിക്കൊന്ന വേലുക്കുട്ടി .. മൂകബാലൻ സിദ്ധി ബാലനായ കഥ-
വായുവിനെ കുപ്പിയിലാക്കിയ സോഡയെ കുറിച്ചും ടോർച്ചിനെ കുറിച്ചും വാച്ചിനെ കുറിച്ചുമൊക്കെയുള്ള
ദൈവികപരിവേഷമുള്ള കഥകൾ.
അങ്ങിനെ ഒട്ടേറെ പുരാവൃത്തങ്ങൾ കൊണ്ട് സമൃദ്ധമാണ് ചില്ലാട്ട കല്യാണം
*******
താൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന വിദ്യാഭ്യാസ ആശയങ്ങളെ നോവൽ കൊണ്ട് പുനരാവിഷ്കരിച്ചുറപ്പിക്കുന്നുണ്ട് കലാധരൻ മാഷ്.
പേടിപ്പിച്ചും അടിച്ചും ആരെയും വരുതിയിലാക്കാമെന്ന് കരുതിയ, കുട്ടികൾ അസംബന്ധമായി കരുതിയ ആശാനും തവളപിടുത്തത്തിന്റെ ഈർക്കിൽ സാങ്കേതിവിദ്യയും
സിനിമാ നോട്ടീസ് വായനയിലെ ഭാഷാപഠന സമീപനവും പ്രകാശന്റെ ഒറ്റച്ചാടൻ വണ്ടിയിൽ പ്രതിഫലിക്കുന്ന വിദ്യാഭ്യാസ ദർശനവും "പിള്ളാർക്കിഷ്ടമുള്ളതേ പള്ളിക്കൂടത്തിൽ ഉണ്ടാവൂ എന്ന് അതുങ്ങളോട് ആ സാറ് വന്ന് പറയട്ടെ എന്ന
കല്യാണിയുടെ ഉപദേശവും' ഈ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ പുനരാവിഷ്കാരമാണ്.
ഗഹനമായ ഈ ഗൗരവവിചാരങ്ങൾക്കിടയിൽ 'ചില്ലാട്ടക്കല്യാണത്തെ' കൗതുകകരമാക്കുന്നത് ശുദ്ധഹാസ്യത്തിന്റെ പ്രകടമായ സാന്നിധ്യമാണ്.
ഭ്രമാത്മക ലോകസഞ്ചാരികളുടെ വഴി ചരട് കെട്ടി തടസ്സപ്പെടുത്തുന്ന കണിയാനും
ഭർത്താവിന്റെ സ്നേഹപൂർവമുള്ള കള്ള് നിവേദ്യം അനുഭവിച്ച് ഇച്ചേയി പറയുന്ന സീതാ രാവണ കഥയും .ഒരേ ബീഡി പങ്കിട്ട് വലിച്ച് വളരുന്ന ഗുരുശിഷ്യബന്ധവും കയ്യിലിരുപ്പ് കൊണ്ട് കസേരയിലൊതുങ്ങിയ ശങ്കരൻ നായരുടെ പ്രതാപിയായ പിതാവും
മഠത്തീച്ചേരുന്നത് ദൈവനിന്ദയാണെന്ന അവറാന്റെ നിരീക്ഷണവും ശുദ്ധമായ വി കെ എൻ ഹാസ്യത്തെയാണ് ഓർമപ്പെടുത്തുന്നത്.
അക്ഷരാർത്ഥത്തിൽ ഒരു നാടിന്റെ ജീവിതവൈചിത്ര്യങ്ങളുടെ ഒരു ഇതിഹാസമാണ് 'ചില്ലാട്ട കല്യാണം'

No comments:

Post a Comment