Wednesday, 19 March 2025

പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധം

 സുദിന്‍ ( 2024, ജൂലൈ 6 

 കിഴക്കോട്ട് മാഷെന്നും ടീച്ചറെന്നും പ്രയോഗമില്ല . അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ സാറേ എന്ന് വിളിക്കും മുതിർന്നവരെ ചേട്ടാ എന്നും വിളിക്കും. ഇതേ രീതി ഞാൻ പിന്നെ കണ്ടത് ആലക്കോട് പോലെയുള്ള കുടിയേറ്റ ഗ്രാമങ്ങളിലാണ്. ഭൂമിക മാറുമ്പോഴും സംസ്കാരം മാറുന്നില്ല എന്ന വലിയ തിരിച്ചറിവാണ് കുടിയേറ്റ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ .

മാഷും സുഹൃത്തും ചേട്ടനും ഒക്കെയായ കലാധരൻ ചേട്ടൻ്റെ "ചില്ലാട്ട കല്യാണം" കയ്യിലെത്തിയിട്ട് കുറച്ച് കാലമായി .ഓരോ ദിവസവും വായിച്ചവരുടെ അനുഭവം കേട്ടു . എഴുതാൻ തുനിഞ്ഞപ്പോഴൊക്കെ വീണ്ടും പേജുകൾ മറിച്ചു. അങ്ങനെ പലവട്ടം വായിച്ചു. രണ്ട്, കാലങ്ങളിലായി ഞങ്ങൾ ഒരേ പോലെയനുഭവിച്ച പ്രകൃതിയും ചരിത്രവും വായനയുടെ ഒഴുക്ക് ഇടക്കിടെ തടസ്സപ്പെടുത്തി. ഓർമ്മയുടെ വൻമതിൽ വായനയെ വഴിതിരിച്ചു. പറങ്ങാത്തോട്ടങ്ങളിൽ കശുവണ്ടി പെറുക്കിയും പറങ്ങാപ്പഴം എന്ന് വിളിക്കുന്ന കശുമാങ്ങാ കടിച്ച് തിന്നും അലഞ്ഞ പെരുനാടൻ ബാല്യത്തിൽ നിന്ന് അതിഗൂഢമായ പെണ്ണൊഴുക്കും ജീവിത കാമനകളും അധികാര ബോദ്ധ്യങ്ങളും ചെറുത്തു നിൽപ്പുകളും ഇടകലർന്ന ഒരു സമൂഹത്തിലേക്കുള്ള മുതിരലാണ് ഈ നോവൽ. കനകയെയും തോമയേയും സുശീലനേയും പുഷ്പയേയുമൊക്കെ നമുക്ക് അടുത്തറിയാം. കമ്പിയിൽ തീർത്ത വളയവണ്ടികൾ ഓടിച്ച് അയലത്തെ വീട്ടിൽ പഞ്ചസാര കടം വാങ്ങാൻ പോയ കുട്ടിക്കാലങ്ങൾ നമ്മുടേത് തന്നെ.
ഈ നോവലിൻ്റെ ബൗദ്ധിക തലം പക്ഷേ ഓർമ്മകളുടേത് മാത്രമല്ല. അത് പ്രലോഭനങ്ങളുടെ പുഴ മലരിയിൽ നൂഴ്ന്നു പോവുന്ന ജീവിത കാമനകളുടേതാണ്. പുഴകൾ വറ്റുന്ന വേനൽക്കാലത്ത് കക്കാട്ടാറ്റിൽ ചെറിയ തണുപ്പിൽ ഒഴുകി വരുന്ന ചെറു പൂക്കൾ ഏത് മരത്തിൻ്റേതാണ് എന്ന് അറിയില്ലായിരുന്നു. ഇനിയിപ്പോൾ അത് അറിഞ്ഞിട്ടും കാര്യവുമില്ല.
ഇത് ചില്ലാട്ട കല്യാണത്തെ കുറിച്ചുള്ള നിരൂപണമല്ല. പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധമാണ് .ബാല്യത്തെ അടയാളപ്പെടുത്തുന്നതിലും ചരിത്രത്തിലേക്ക് ഒരു ദേശത്തിൻ്റെ അനുഭവങ്ങളെ സന്നിവേശിപ്പിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു. മലയാള സാഹിത്യത്തിൽ ഒരു ദേശം കൂടി അടയാളപ്പെട്ടിരിക്കുന്നു.

 

No comments:

Post a Comment