Wednesday, 19 March 2025

ആധുനികത അൽപ്പം പോലും കടന്നു വന്നിട്ടില്ലാത്ത ഒരു ഗ്രാമജീവിതത്തിലെ ബഹു വിശേഷങ്ങൾ,

  1. ഡയറ്റിലെ മുൻ അധ്യാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ടി.പി.കലാധരൻ്റെ ചില്ലാട്ടക്കല്യാണം അദ്ദേഹത്തിൻ്റെ ആദ്യ നോവൽ.ആധുനികത അൽപ്പം പോലും കടന്നു വന്നിട്ടില്ലാത്ത ഒരു ടോർച്ചുപോലും ഇല്ലാത്ത ഒരു കാലത്തിലെ ഗ്രാമജീവിതത്തിലെ ബഹു വി ശേഷങ്ങൾ, മിത്തും യാഥാർഥ്യങ്ങളും കുത്തഴിഞ്ഞ് വ്യവസ്ഥാപിതമല്ലാത്ത ജീവിതങ്ങളും, കാമാസക്തികളും ഇഴപിരിഞ്ഞ് ഒരു കൊളാഷ് രൂപത്തിൽ പ്രതിപാദിക്കുന്ന നോവൽ. കനകയെന്ന കാമാസക്ത അവളുടെ ലൈംഗിക ചേഷ്ട കണ്ട ചെക്ക നോട് വലുതായാൽ നിനക്കുമെന്നു പറയുന്നവൾ നാട്ടിൽ കലം വിറ്റു നടക്കുന്ന പലപ്പോഴും പരിഹാസപാത്രമാകുന്നതോമയെ സ്വയം വരിക്കുന്നു.പിന്നെ തളിർത്തു വരുന്ന ജീവിതം.പണ്ടത്തെ വാഗ്ദാനം തേടി മുതിർന്ന പയ്യൻ അവളെ പിന്നെ കീഴടക്കുന്നുണ്ട്. ആ ആഘാതത്തിൽ സ്നേഹത്താൽ പൊതിഞ്ഞ വളെ തോമ മുക്തയാക്കുന്നുണ്ട്. നടന്നു വിൽപ്പന മാറി പൊട്ടാത്ത പാത്രക്കച്ചവടത്തോടൊപ്പം ഗ്രാമമാറ്റങ്ങളും.കനകയുടെ തോമ യുടെയും ജീവിതത്തോടൊടി, മാലതി, കണ്ണൻ, ചന്തു നാരായണൻ നായർ, ശാന്തി, ശങ്കരൻനായർ, ശങ്കരി കനകയുടെ മക്കൾ പുഷ്പ വല്ലി, സുശീലൻഅങ്ങനെ ഭിന്നസ്വഭാവികളായ നിരവധി, നിരവധി മനുഷ്യരും ജീവിതവും കടന്നു വരുന്നു.നിയതമായ ആചാരങ്ങളിൽ നിന്നും വേറിട്ട കുടുംബ ബന്ധങ്ങൾ, മിശ്രവിവാഹങ്ങൾ, ഊഞ്ഞാലാട്ടങ്ങളിൽ തളിർക്കുന്നവ.. ചില്ലാട്ടക്കല്യാണം എന്ന പേര് ഈ വഴിയിൽ... കുടുംബ ബന്ധങ്ങൾ ഒരു മാതിരി ചില്ലാട്ടമായി ആടിയും, പൊട്ടിവീണും അങ്ങനെ തുടരുന്നു.രാഷ്ട്രീയ, നവോത്ഥാന പശ്ചാത്തലത്തിൻ്റെ പരുവപ്പെടലും, തൊഴിലാളി വർഗ സംഘടനയും ഒക്കെ കടന്നു വരുന്നുണ്ട്. കനക തോമത്രഡിൽക്കിടന്നാടുന്ന ശിഥില ചിത്രങ്ങളായാണ് ആദ്യ വായനയിൽ തോന്നിയത്. രോഗബാധിതയായ കനകയുടെ ആത്മഹത്യ, തോമയുടെ പുനർവിവാഹം ശാന്തിയുമായി.. ശാന്തിയുടെ വരൻ സുരേശൻ്റെ തിരിച്ചുവരവ്, തോമ യുടെ മകൾ പുഷ്പയുടെ ദാമ്പത്യ ശൈഥില്യം (കാരണം ഭർതൃ കാമവെറി ) മാറിയും മറിഞ്ഞും വരുന്ന അനുഭവങ്ങളുടെ പ്രവാഹ സമ്പുടമാണ് നോവൽ എന്നു പറയാം.

    അവലോകനം ചെയ്തത് ഗോപകുമാർ.എം.കെ 

    പോസ്റ്റ് ചെയ്തത്10/06/2024

     


     പുസ്തകച്ചര്‍ച്ചയുടെ പോസ്ററര്‍

പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധം

 സുദിന്‍ ( 2024, ജൂലൈ 6 

 കിഴക്കോട്ട് മാഷെന്നും ടീച്ചറെന്നും പ്രയോഗമില്ല . അദ്ധ്യാപകരെ ലിംഗഭേദമില്ലാതെ സാറേ എന്ന് വിളിക്കും മുതിർന്നവരെ ചേട്ടാ എന്നും വിളിക്കും. ഇതേ രീതി ഞാൻ പിന്നെ കണ്ടത് ആലക്കോട് പോലെയുള്ള കുടിയേറ്റ ഗ്രാമങ്ങളിലാണ്. ഭൂമിക മാറുമ്പോഴും സംസ്കാരം മാറുന്നില്ല എന്ന വലിയ തിരിച്ചറിവാണ് കുടിയേറ്റ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ .

മാഷും സുഹൃത്തും ചേട്ടനും ഒക്കെയായ കലാധരൻ ചേട്ടൻ്റെ "ചില്ലാട്ട കല്യാണം" കയ്യിലെത്തിയിട്ട് കുറച്ച് കാലമായി .ഓരോ ദിവസവും വായിച്ചവരുടെ അനുഭവം കേട്ടു . എഴുതാൻ തുനിഞ്ഞപ്പോഴൊക്കെ വീണ്ടും പേജുകൾ മറിച്ചു. അങ്ങനെ പലവട്ടം വായിച്ചു. രണ്ട്, കാലങ്ങളിലായി ഞങ്ങൾ ഒരേ പോലെയനുഭവിച്ച പ്രകൃതിയും ചരിത്രവും വായനയുടെ ഒഴുക്ക് ഇടക്കിടെ തടസ്സപ്പെടുത്തി. ഓർമ്മയുടെ വൻമതിൽ വായനയെ വഴിതിരിച്ചു. പറങ്ങാത്തോട്ടങ്ങളിൽ കശുവണ്ടി പെറുക്കിയും പറങ്ങാപ്പഴം എന്ന് വിളിക്കുന്ന കശുമാങ്ങാ കടിച്ച് തിന്നും അലഞ്ഞ പെരുനാടൻ ബാല്യത്തിൽ നിന്ന് അതിഗൂഢമായ പെണ്ണൊഴുക്കും ജീവിത കാമനകളും അധികാര ബോദ്ധ്യങ്ങളും ചെറുത്തു നിൽപ്പുകളും ഇടകലർന്ന ഒരു സമൂഹത്തിലേക്കുള്ള മുതിരലാണ് ഈ നോവൽ. കനകയെയും തോമയേയും സുശീലനേയും പുഷ്പയേയുമൊക്കെ നമുക്ക് അടുത്തറിയാം. കമ്പിയിൽ തീർത്ത വളയവണ്ടികൾ ഓടിച്ച് അയലത്തെ വീട്ടിൽ പഞ്ചസാര കടം വാങ്ങാൻ പോയ കുട്ടിക്കാലങ്ങൾ നമ്മുടേത് തന്നെ.
ഈ നോവലിൻ്റെ ബൗദ്ധിക തലം പക്ഷേ ഓർമ്മകളുടേത് മാത്രമല്ല. അത് പ്രലോഭനങ്ങളുടെ പുഴ മലരിയിൽ നൂഴ്ന്നു പോവുന്ന ജീവിത കാമനകളുടേതാണ്. പുഴകൾ വറ്റുന്ന വേനൽക്കാലത്ത് കക്കാട്ടാറ്റിൽ ചെറിയ തണുപ്പിൽ ഒഴുകി വരുന്ന ചെറു പൂക്കൾ ഏത് മരത്തിൻ്റേതാണ് എന്ന് അറിയില്ലായിരുന്നു. ഇനിയിപ്പോൾ അത് അറിഞ്ഞിട്ടും കാര്യവുമില്ല.
ഇത് ചില്ലാട്ട കല്യാണത്തെ കുറിച്ചുള്ള നിരൂപണമല്ല. പുസ്തകത്തിൻ്റെ മണം ഓരോരുത്തർക്കും ഓരോ വിധമാണ് .ബാല്യത്തെ അടയാളപ്പെടുത്തുന്നതിലും ചരിത്രത്തിലേക്ക് ഒരു ദേശത്തിൻ്റെ അനുഭവങ്ങളെ സന്നിവേശിപ്പിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു. മലയാള സാഹിത്യത്തിൽ ഒരു ദേശം കൂടി അടയാളപ്പെട്ടിരിക്കുന്നു.

 

ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ് ഈ നോവൽ .

 

ഇന്ന് വായനാദിനം
ഈയിടെ വായിച്ചു തീർത്ത ശ്രീ ടി.പി. കലാധരൻ സാറിൻ്റെ ചില്ലാട്ട കല്യാണം എന്ന നോവലിനെക്കുറിച്ച് രണ്ടു വാക്ക്
ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ് ഈ നോവൽ .ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പച്ചയായ കുറെ മനുഷ്യരുടെ കഥ
സന്തോഷവും സങ്കടങ്ങളും രതിയും കാൽപ്പനികതയുമൊക്കെ ഇഴപാകിയ പുത്തൻ വായനാനുഭവം .....
പറങ്കിമൂച്ചി ത്തോട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ എന്നെ എൻ്റെ ബാല്യത്തിലേക്കു കൂട്ടി കൊണ്ടുപോയി
മഞ്ഞയും ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ചുണ്ടാച്ചികൾ നാലായി കീറി പഴച്ചാറ് നുണഞ്ഞിറക്കുന്ന സുഖം
വർഷാവർഷം പുരക്കെട്ടി മേയുന്ന പഴയോല
ഗൃഹാതുരത്വത്തിലേക്കു ഊളിയിടുന്ന കഥാസന്ദർഭങ്ങൾ വാങ്മയ ചിത്രങ്ങളായി
ഇപ്പോഴും മനസ്സിൽ
അതെ ചില്ലാട്ട കല്യാണം മനുഷ്യ സഞ്ചാരത്തിൻ്റെ അടയാളപ്പെടുത്തലുകളാണ്....
അക്കാദമിക രംഗത്ത് ഇന്നും വളരെ കൃത്യമായ നിലപാടുകൾ പറഞ്ഞുറപ്പിക്കുന്ന കലാധരൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
കഥാപാത്രങ്ങൾ എല്ലാവരും നമ്മുടെ ഇടയിൽത്തന്നെ
 
ചിത്രം
ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നും

 

മാമ്പാറത്തടത്തിന്റെ ഇതിഹാസം

 കെ പി രത്നാകരന്‍ (2024, ജൂൺ 2 )

"എന്റടുത്ത് ഇതുവരെ പെണ്ണുങ്ങളാരും ഇങ്ങനെ ചിരിച്ചിട്ടില്ലെന്നയാൾ...
നിറഞ്ഞ പെൺചിരി ഓസിന് കിട്ടില്ലെന്നും അതിനൊരു കലം വേണമെന്നും അവൾ..
പോദിച്ച കറിച്ചട്ടി എടുത്തോളാൻ അയാൾ...
ഇത് കൊട്ടി നോക്കുന്നതെങ്ങനെയെന്ന് അവൾ...
കാണുന്നതെല്ലാം കൊട്ടി നോക്കണമോ എന്നയാൾ...
വെറുതെ കിട്ടുന്നതാണെങ്കിലും പാഴെന്തിനെന്ന് അവൾ..."

*****************************
കേരളത്തിലെ അക്കാദമിക സമൂഹത്തിന് ചിരപരിചിതനായ കലാധരൻ മാഷിന്റെ സഹപ്രവർത്തകനായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. സഹപ്രവർത്തകൻ എന്ന് പറയുമ്പോൾ അദ്ദേഹം ആവിഷ്കരിച്ച നിരവധി വിദ്യാഭ്യാസ ഇടപെടലുകളുടെ ജില്ലാതല നടത്തിപ്പുകാരനായിരുന്നിട്ടുണ്ട് ഞാൻ എന്നതാണ് ശരിയായ വിവക്ഷ. ശക്തമായ യോജിപ്പും ശക്തമായ വിയോജിപ്പും ഞങ്ങളുടെ അക്കാദമിക നിലപാടുകളിലുണ്ട്. പരിപാടികളുടെ വിജയകരമായ നിർവഹണത്തെയോ വ്യക്തിപരമായ സൗഹൃദത്തെയോ അക്കാദമിക നിലപാടുകൾ തെല്ലും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഇതിപ്പോൾ ഓർമിക്കാൻ കാരണമെന്താണെന്നോ ? കലാധരൻ മാഷിന്റെ 'ചില്ലാട്ടക്കല്യാണം' എന്ന നോവൽ ഇതാ ഇപ്പോൾ വായിച്ചു തീർത്തു. മാധ്യമം ആഴ്ചപ്പതിപ്പിൽ പണ്ടെങ്ങോ ഒരു കവിത വായിച്ചതൊഴിച്ചാൽ, സാഹിത്യരചനാ രംഗത്ത് ഒട്ടും കേട്ടുപരിചയമില്ലാത്ത കലാധരൻ മാഷിന്റെ നോവൽ വാങ്ങി വായിച്ചത് വെറുമൊരു കൗതുകം കൊണ്ടാണ്.
*******"************

നേര് പറയട്ടേ..
കലാധരൻ മാഷും ചില്ലാട്ട കല്യാണവും അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കളഞ്ഞു.സവിശേഷമായ ഉള്ളടക്കവൈവിധ്യവും അനുപമമായ അവതരണഭംഗിയും കൊണ്ട് ശ്രദ്ധേയമായ ഒരു രചനയാണ് ' ചില്ലാട്ട കല്യാണം'
ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാന വൈഭവം തന്നെയാണ് ഈ നോവലിന്റെ പ്രഥമ സവിശേഷത.
പാത്രക്കച്ചവടക്കാരനായ നായകനും ഉപഭോക്താവായ നായികയും തമ്മിൽ പൊടുന്നനെ കിളിർക്കുന്ന പ്രണയത്തെയോ ജീവിത പ്രവേശനത്തെയോ ആണ് ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ച വരികൾ അടയാളപ്പെടുത്തുന്നത്. ഒരു കാവ്യനാടകത്തെ അനുസ്മരിപ്പിക്കുന്ന ഈ ഭാഷാ പ്രയോഗ ചാരുത കൃതിയിലുടനീളമുണ്ട്.
'മഴക്കാലത്തിലേക്ക് കുടനിവർത്തിയ വൃക്ഷത്തെപ്പോലെ മാറ്റങ്ങൾ തളിർത്തുകൊണ്ടിരുന്ന 'ഒരു നാടിന്റെ ഇതിഹാസമാണ് ഈ നോവലിന്റെ പ്രമേയം
മാമ്പാറത്തടമെന്ന ഗ്രാമത്തിന്റെ സമഗ്ര ജീവിത സാഗരത്തിൽ നിന്നും കുറെയേറെ വെളിച്ചപ്പൊട്ടുകൾ പരതിയെടുത്ത് പ്രകാശമാനമാക്കുകയാണ് ഈ നോവൽ ചെയ്യുന്നത്. ടോർച്ചും വാച്ചും കണ്ടെത്തിയിട്ടില്ലാത്തൊരു കാലത്തെയാണ് നോവൽ പ്രതിനിധീകരിക്കുന്നതെങ്കിലും സാവർവകാലിക ദർശനങ്ങളുടെ സാന്നിധ്യം പലയിടത്തുമുണ്ട്.
'എത്താക്കൊമ്പത്ത് ഉന്നം വെക്കുന്നതാണ് ഓരോ ജീവിതഘട്ടവും " 'അഭിമാനമായ അസാധാരണമായ ഉയർച്ച വിനയാവും' എന്നിങ്ങനെ കഥാസന്ദർഭങ്ങളുടെ പശ്ചാത്തലിലുള്ള ദാർശനിക വെളിപാടുകൾ ഈ കൃതിയെ തത്വജ്ഞാനസമ്പന്നമാക്കുന്നു. തുടരെ തുടരെ കലം പൊട്ടിച്ചിതറുന്നത് ചാത്തനേറുകൊണ്ടാവുമെന്ന പൊതുനിഗമനത്തെ " അറിവിന്റെ അപൂർണതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അതീതശക്തികൾ കാത്തുനിന്നു" എന്ന വാക്യത്തിലൂടെയാണ് നോവലിസ്റ്റ് പരിഭാഷപ്പെടുത്തുന്നത്.
വെളിച്ചത്തിന്റെ അതി നേർമയാണ് ഇരുളെന്നും വെളിച്ചമില്ലാത്തിടത്ത് ഇരുളില്ലെന്നുമുള്ളതുപോലെയുള്ള താർക്കിക സമസ്യകളും നോവലിൽ വേണ്ടുവോളമുണ്ട്.
******

ചില്ലാട്ട കല്യാണം സംശയരഹിതമായും ഒരു സോഷ്യോ പോളിറ്റിക്കൽ ഫിക്ഷനാണ്. സമൂഹത്തിലെ കോയ്മാധീശത്വത്തെ നോവൽ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്.
പണം കൈവന്നപ്പോൾ കുഞ്ഞിത്തള്ളയുടെ ലോകസഞ്ചാരം തടഞ്ഞ ആഭിജാത്യവും
സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ അനിയനോട് അരുതാത്തത് ചെയ്യുകയും ജാത്യാഭിമാനം സംരക്ഷിക്കാൻ നിരപരാധികളുടെ ഉപജീവനത്തിന് തീയിടുകയും ചെയ്യുന്ന സവർണ സ്വാർത്ഥതയും നീതിരാഹിത്യത്തിനെതിരെ നോവൽ ഉയർത്തുന്ന പ്രതിരോധ പോരാട്ടങ്ങളുടെ അടയാളമാണ്.
'മകരം കഴിയുമ്പോഴേക്കും പാളയോടും കയറിനോടും യാത്രപറയുന്ന കിണറുകളും
മുലപ്പാല് വറ്റിയിട്ടും ചപ്പിവലിക്കാൻ വരുന്ന കുഞ്ഞുങ്ങളെ പ്പോലെ വെള്ളമൂറ്റാൻ വരുന്ന ആളുകളും' പാരിസ്ഥിതിക വീണ്ടുവിചാരമില്ലായ്മയുടെ വർത്തമാന കാഴ്ചയാണ്.
വിവാഹം പോലുള്ള സദാചാരബന്ധിതമായ പരമ്പരാഗത സങ്കീർണതകളെ സരളമായ സ്വാഭാവികതയായി അവതരിപ്പിക്കുന്നത് ഈ നോവൽ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക രാഷ്ട്രീയത്തിന്റെ സൂചനയാണ്.
'നാളും പക്കവും നോക്കാതെ മാലേം താലീമിടാതെ പുടവ കൈമാറാതെ ഒന്നിച്ചുണ്ട് ഒരു പായിൽ കിടന്ന് നാട്ടാചാരം തെറ്റിച്ച് ആരംഭിക്കുന്ന ജിവിതങ്ങളാണ് ' കണ്ണന്റേയും മാലതിയുടേയും നാരായണൻ കുട്ടിയുടേയും സരളയുടേയും കനകയുടേതും തോമയുടേതും സുരയുടേയും ശാന്തിയുടേയും
'മനുഷ്യക്കല്യാണങ്ങൾ'
നീതിരഹിതമായ ഒരു സാമൂഹ്യാവസ്ഥയെ ജനാധിപത്യപരമായി തിരുത്തുന്ന
വനിതാ സമാജം സ്നേഹത്തിന്റേയും സഹകരണത്തിന്റേയും സാമൂഹിക രാഷ്ട്രീയമാണ് മുമ്പോട്ട് വെക്കുന്നത്.
***********
മിത്തുകളിലും പുരാവൃത്തങ്ങളിലുമാണ് മാമ്പാറത്തടത്തിന്റെ
ചരിത്ര ഹൃദയമിരിക്കുന്നത്.
മാമ്പാറത്തടം എന്ന പേരു തന്നെ ഒരു മിത്താണ്. സ്വർണപാത്രത്തിൽ ഭക്ഷണം വിളമ്പിയതിന് ഭൃത്യനെ വെട്ടിക്കൊന്ന വേലുക്കുട്ടി .. മൂകബാലൻ സിദ്ധി ബാലനായ കഥ-
വായുവിനെ കുപ്പിയിലാക്കിയ സോഡയെ കുറിച്ചും ടോർച്ചിനെ കുറിച്ചും വാച്ചിനെ കുറിച്ചുമൊക്കെയുള്ള
ദൈവികപരിവേഷമുള്ള കഥകൾ.
അങ്ങിനെ ഒട്ടേറെ പുരാവൃത്തങ്ങൾ കൊണ്ട് സമൃദ്ധമാണ് ചില്ലാട്ട കല്യാണം
*******
താൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന വിദ്യാഭ്യാസ ആശയങ്ങളെ നോവൽ കൊണ്ട് പുനരാവിഷ്കരിച്ചുറപ്പിക്കുന്നുണ്ട് കലാധരൻ മാഷ്.
പേടിപ്പിച്ചും അടിച്ചും ആരെയും വരുതിയിലാക്കാമെന്ന് കരുതിയ, കുട്ടികൾ അസംബന്ധമായി കരുതിയ ആശാനും തവളപിടുത്തത്തിന്റെ ഈർക്കിൽ സാങ്കേതിവിദ്യയും
സിനിമാ നോട്ടീസ് വായനയിലെ ഭാഷാപഠന സമീപനവും പ്രകാശന്റെ ഒറ്റച്ചാടൻ വണ്ടിയിൽ പ്രതിഫലിക്കുന്ന വിദ്യാഭ്യാസ ദർശനവും "പിള്ളാർക്കിഷ്ടമുള്ളതേ പള്ളിക്കൂടത്തിൽ ഉണ്ടാവൂ എന്ന് അതുങ്ങളോട് ആ സാറ് വന്ന് പറയട്ടെ എന്ന
കല്യാണിയുടെ ഉപദേശവും' ഈ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ പുനരാവിഷ്കാരമാണ്.
ഗഹനമായ ഈ ഗൗരവവിചാരങ്ങൾക്കിടയിൽ 'ചില്ലാട്ടക്കല്യാണത്തെ' കൗതുകകരമാക്കുന്നത് ശുദ്ധഹാസ്യത്തിന്റെ പ്രകടമായ സാന്നിധ്യമാണ്.
ഭ്രമാത്മക ലോകസഞ്ചാരികളുടെ വഴി ചരട് കെട്ടി തടസ്സപ്പെടുത്തുന്ന കണിയാനും
ഭർത്താവിന്റെ സ്നേഹപൂർവമുള്ള കള്ള് നിവേദ്യം അനുഭവിച്ച് ഇച്ചേയി പറയുന്ന സീതാ രാവണ കഥയും .ഒരേ ബീഡി പങ്കിട്ട് വലിച്ച് വളരുന്ന ഗുരുശിഷ്യബന്ധവും കയ്യിലിരുപ്പ് കൊണ്ട് കസേരയിലൊതുങ്ങിയ ശങ്കരൻ നായരുടെ പ്രതാപിയായ പിതാവും
മഠത്തീച്ചേരുന്നത് ദൈവനിന്ദയാണെന്ന അവറാന്റെ നിരീക്ഷണവും ശുദ്ധമായ വി കെ എൻ ഹാസ്യത്തെയാണ് ഓർമപ്പെടുത്തുന്നത്.
അക്ഷരാർത്ഥത്തിൽ ഒരു നാടിന്റെ ജീവിതവൈചിത്ര്യങ്ങളുടെ ഒരു ഇതിഹാസമാണ് 'ചില്ലാട്ട കല്യാണം'

സാധാരണക്കാരായ മനുഷ്യരുടെ ജീവിതകഥകളും അനുഭവങ്ങളും

- പ്രേംജിത്ത്

 ചില്ലാട്ട കല്യാണം ശ്രീ. T Pകലാധരൻ മാഷിൻ്റെ അതിമനോഹരമായ നോവലാണ്...എന്നെപ്പോലെ 1960 കളിൽ ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതകഥകളും അനുഭവങ്ങളും നന്നായി എഴുതിച്ചേർത്ത ഒരു പുസ്തകം .....

നിരവധി സാധാരണക്കാരായ കഥാപാത്രങ്ങൾ ..... പേരുള്ളവരും ഇല്ലാത്തവരുമായ നിരവധി കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളുടെയും സ്വഭാവ ചിത്രീകരണങ്ങളുടെയും വെളിച്ചത്തിൽ ഗ്രാമത്തിൻ്റെ പതിറ്റാണ്ടുകളിലൂടെയുള്ള മാറ്റങ്ങളുടെ ചരിത്രം കുറിച്ചിട്ട മനോഹരമായ ആവിഷ്കാര രൂപം...
ഈ നോവലിലെ പല കഥാപാത്രങ്ങളും നാട്ടു ജീവിതത്തിൻ്റെ പഴയ കാല യാഥാർത്ഥ്യങ്ങളാണ്...

കിണറ്റിൻകരയിലെയും പുഴവക്കിലെയും കുളക്കരയിലെയും അന്തിക്കൂട്ടായ്മകളിലൂടെ പടരുന്ന പ്രാദേശിക സംഭവങ്ങൾ , കഥകൾ എല്ലാം ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.
മാറ്റേണ്ടതുണ്ട് എന്ന് ശക്തമായി ആഗ്രഹിക്കുന്ന പുലരേണ്ടതുണ്ട് എന്ന് കൊതിക്കുന്ന സാമൂഹ്യ തിന്മകളും നന്മകളും നിറഞ്ഞ നിരവധി ശക്തമായ കഥാമുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കൃതി ...
പച്ചയായ ആവിഷ്കാര രീതി കൊണ്ട് വായനക്കാരായ ചിലരെങ്കിലും ചിലപ്പോൾ നെറ്റിചുളിച്ചേയ്ക്കാം ..... " എന്നാലും മാഷിന് ഇങ്ങനെയൊക്കെ എഴുതാമോയെന്ന് "
ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളിലൂടെ ആത്മാർത്ഥതയോടെ സഞ്ചാരം തുടരാൻ ശ്രമിക്കുന്ന ഒരു കഥാകാരന് ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ല... എല്ലാം തുറന്ന് എഴുതേണ്ടി വരുമെന്ന സത്യം ഈ കൃതിയിലൂടെ വെളിവാക്കപ്പെടുന്നു...
അപ്രധാനമെന്ന് തോന്നുന്ന ചില കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ജീവിതങ്ങളുടെ ചിത്രീകരണം വായനക്കാരുടെ മനസ്സിനെ തീർച്ചയായും സ്പർശിക്കും...
സ്വയം ശബ്ദത്തെ പിൻവലിച്ച മൂക ബാലൻ അതിലൊരാളാണ്...
" ഇരുകാലിലും മന്തുള്ള ബാലൻ എപ്പോഴും ചിരിച്ചു. ഏതിനോടും ചിരിച്ചു. എല്ലാവരോടും ചിരിച്ചു. മൂന്ന് നാല് വീടുകളിൽ ചെന്ന് വെള്ളം കോരി പാത്രം നിറച്ച് കൊടുക്കും. അത് സ്വയം തീരുമാനിച്ചതാണ്. ഭക്ഷണത്തിന് ക്ഷണിക്കും വരെയാണ് കോരൽ ' ക്ഷണിക്കാൻ വൈകിയാൽ നിറഞ്ഞ പാത്രത്തിൽ വീണ്ടും ഒഴിച്ചു കൊണ്ടിരിക്കും 'പരാതിയോ പരിഭവമോ ഇല്ല "
ഈ ഭാഗം വായിക്കുമ്പോൾ മൂകബാലൻ നമുക്ക് മുന്നിൽ ജീവിച്ച്, മറന്നു പോയ യഥാർത്ഥ വ്യക്തിയോട് സാമ്യം തോന്നാം... അതാണ് ഈ നോവലിൻ്റെ മറ്റൊരു പ്രത്യേകത...
നോവലിൻ്റെ പല പേജുകളും ഞാൻ മടക്കി വച്ചിട്ടുണ്ട് ..... പുനർ വായനയ്ക്ക്... ആ പേജുകളിൽ നിറയുന്ന ജീവിത യഥാർത്ഥ്യങ്ങൾ എൻ്റെ കുട്ടിക്കാലത്തെയും പഠന കാലത്തെയും അനുഭവങ്ങളുമായി അത്രമേൽ ചേർന്ന് നിൽക്കുന്നു എന്നതാണ് കാരണം...
മാഷ് കഥ പറയുന്നത് വർത്തമാന കാലത്ത് നിന്നാണ്... ഭൂതകാലത്ത് നടന്ന കഥയുമായി മുന്നേറുമ്പോൾ പുതിയ കാലഘട്ടത്തിൻ്റെ പല അടയാളങ്ങളും ഈ നോവലിൽ കടന്നു കൂടുന്നുണ്ട്. അത് കഥാകാരൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടത് കൂടിയാണ്.
ഈ നോവലിലെ കഥാപാത്രമായ പുഷ്പയുടെ ടി ടി സി പഠന കാലഘട്ടത്തെ ചിത്രീകരണം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്...
ശ്രീ. കലാധരൻ മാഷിനെ അക്കാഡമിക സംവാദങ്ങളിൽ ഏറെ എതിർത്തിട്ടുള്ള ഒരാളാണ് ഞാൻ... പക്ഷേ അദ്ദേഹത്തിൻ്റെ എഴുത്തും കഠിനമായി പ്രയത്നിക്കാനുള്ള മനസ്സും സജീവമായ അക്കാഡമിക പ്രവർത്തനങ്ങളും എന്നിൽ ആദരവ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം എഴുതിയ ബാലസാഹിത്യ കൃതികളും " ചൂണ്ടുവിരൽ " ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഫെയ്സ് ബുക്ക് പോസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. അക്കാഡമിക മേഖലയിൽ നിന്ന് വേറിട്ട് ഒരു പുസ്തകം എഴുതുമ്പോൾ അത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയോടെയാണ് ഞാനീ പുസ്തകത്തെ സമീപിച്ചത്.
പഴയതു പോലെ വേഗത്തിൽ വായിക്കാൻ കഴിയുന്നില്ല എന്ന പരിമിതിയുണ്ട് . എങ്കിലും നിറഞ്ഞ മനസ്സോടെ ഈ പുസ്തകം വായിക്കാനും എൻ്റെ ജീവിതാനുഭവങ്ങളുമായി പൊരുത്തപ്പെടുത്തി വിലയിരുത്താനും കഴിഞ്ഞിട്ടുണ്ട്..
ഏറ്റവും അധികം കുത്തിത്തിരുപ്പുകളും പരസ്പര മത്സരങ്ങളും മാറ്റി നിർത്തലുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്ടിലെ സാംസ്കാരിക മേഖല. അത്തരം ക്ലിക്കുകളിൽ പെടാതിരുന്നാൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു നോവലായി മാറും " ചില്ലാട്ട കല്യാണം "
അധ്യാപകരിൽ കുറെയേറെപ്പേർ ഈ പുസ്തകം വായിച്ചു കഴിഞ്ഞിട്ടുണ്ട്...അതും ശ്രദ്ധേയമായ ഒരു കാര്യമാണ് ...
വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ നാടിൻ്റെ ചരിത്രം അനായാസമായി പറയുന്ന ഈ പുസ്തകം എഴുതിയ കഥാകാരന് അഭിനന്ദനങ്ങൾ .....

ബോധി ബുക്സ് സാഹിത്യ പുരസ്കാരം ചില്ലാട്ട കല്യാണത്തിന്.

പൂക്കോട്ടുംപാടം.
ബോധി ബുക്സ് ഏർപ്പെടുത്തിയ മൂന്നാമത് സാഹിത്യ പുരസ്കാരം ശ്രീ .ടി .പി .കലാധരൻ എഴുതി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ചില്ലാട്ട കല്യാണം എന്ന നോവലിന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. മാർച്ചുമാസം 8-ാം തീയതി പൂക്കോട്ടുംപാടം കതിർ ഫാമിൽ വച്ചു അവാർഡു വിതരണം നടത്തുമെന്ന് അവാർഡുദാന കമ്മിറ്റി അറിയിച്ചു.
ഇരുപത്തയ്യായിരം രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബോധി ബുക്സ് പുരസ്കാരം .

ആദ്യ പുരസ്കാരം കവിയും ശില്പിയുമായ രാഘവൻ അത്തോളിക്കും രണ്ടാമത് പുരസ്കാരം മാതൃഭൂമി ആഴ്ചപ്പതിപ്പ്
പത്രാധിപരും പ്രശസ്ത നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനുമാണ് ലഭിച്ചത്.,
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനും പാo പുസ്തക അവലോകന കമ്മിറ്റി അംഗവുമായിരുന്ന ശ്രീ.ടി.പി.കലാധരൻ കാൽ നൂറ്റാണ്ടിലേറെയായി കേരള പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിവരുന്ന വിദ്യാഭ്യാസ വിചക്ഷണനാണ്. സർവ്വശിക്ഷാ അഭിയാൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ സർവ്വശിക്ഷ കേരള സംസ്ഥാന കൺസൾട്ടൻ്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പുസ്തകങ്ങൾക്കു പുറമേ ഒട്ടനവധി ബാലസാഹിത്യ കൃതികളുടേയും കർത്താവാണ്‌.
ശ്രീ.ടി.പി.കലാധരൻ്റെ പ്രഥമ നോവലാണ് ചില്ലാട്ട കല്യാണം.മലയാളനോവലുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന, വ്യത്യസ്തത പുലർത്തുന്ന ചില്ലാട്ട കല്യാണം ഭാവുകത്വപരമായി ആരെയും പിൻപറ്റുന്നില്ല.സ്ത്രീവിരുദ്ധതയുടേയും മനുഷ്യ വിരുദ്ധതയുടേയും കാണാപ്പുറങ്ങൾ പ്രാദേശിക ചരിത്രത്തിൻ്റെ മണ്ണടരുകൾ മാന്തി മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം പരിശോധിക്കുകയാണ് നോവലിസ്റ്റ്. പ്രാദേശിക വായ് മൊഴിവഴക്കങ്ങളുടെ തെളിമയാർന്ന ഒഴുക്കുള്ള ഭാഷ ഈ നോവലിൻ്റെ മറ്റൊരു സവിശേഷതയാണ്.
പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ താമസിക്കുന്ന ടി.പി.കലാധരൻ്റെ ഭാര്യ ടി. ചന്ദ്രലതയും മക്കൾ സ്വാതിയും സമതയുമാണ്.
...................................................................
വാർത്താ സമ്മേളനത്തിൽ സർവ്വ ശ്രീ: മണിലാൽ മുക്കൂട്ടുതറ, എൻ.എൻ.സുരേന്ദ്രൻ, പി.സജിൻ, സുശീലൻ നടുവത്ത് , സി.പി.സുബ്രഹ്മണ്യൻ, രാജേഷ് അമരമ്പലം, മുജീബ് റഹ്മാൻ കരുളായി എന്നിവർ പങ്കെടുത്തു.
 
 

കനകയുടെ ദത്തുപുത്രനായ ഭർത്താവാണ് തോമ എന്ന വാക്യത്തിലൂടെ ചില്ലാട്ട കല്ലാണം ഉയർത്തുന്ന വനിതാദിന വായനയുടെ തലങ്ങളിലൂടെ സജിൻ കടന്നു പോയി. കനകയും മാലതിയും ലളിതയും പുഷ്പയും സ്വന്തം പേര് നഷ്ടപ്പെട്ട ശങ്കരിയുമെല്ലാം കരുത്തിൻ്റെ വിരൽ ചൂണ്ടലാകുന്നത്, ചില്ലാട്ട കല്യാണവും പുഴക്കല്യാണവും മനുഷ്യക്കല്യാണവും ഓരോ ജീവിതത്തെയും തളിർപ്പിക്കുന്നത്, ദേശത്തിൻ്റെ ചരിത്രവും ദേശവാസികളുടെ ജീവിതപ്പകർച്ചകളും പതർച്ചകളും ഇഴചേരുന്നത് എല്ലാം അദ്ദേഹം അവതരിപ്പിച്ചു.
ഓരോരുത്തരും അവരവരുടെ ജീവിതം വായിക്കുന്നതിന് അധ്യായങ്ങൾ തുറന്നു വച്ച നോവലിന് ബോധി ബുക്സ് നൽകിയ അളവറ്റ അക്ഷര സ്നേഹമാണ് പുരസ്കാരം.
ക്ഷണം സ്വീകരിച്ചെത്തിയവർക്ക് ,എത്തണമെന്ന് ആഗ്രഹിച്ചവർക്ക്
എല്ലാവർക്കും
കനകയുടെയും തോമയുടെയും പുഷ്പയുടെയും മാമ്പാറത്തടത്തിൻ്റെയും പേരിൽ സ്നേഹം അറിയിക്കുന്നു
 

ധാരണകളെ മൊത്തം പൊളിച്ചു

 


പ്രിയപ്പെട്ട കലാധരൻ സാറിന് അഭിനന്ദനങ്ങൾ..
ഞങ്ങള് പത്തനംതിട്ടയിലെ പരിഷത്തുകാരുടെ ചില സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് TPK.
അദ്ദേഹം എഴുതിയ പുസ്തകം ആയത് കൊണ്ടാണ് ചില്ലാട്ടകല്യാണം വാങ്ങി വായിച്ചത്.
ഒരു വിദ്യാഭ്യാസ വിചക്ഷണൻ നോവൽ എഴുതിയാൽ എങ്ങനെ ഇരിക്കും എന്ന് അറിയാമല്ലോ..
പക്ഷേ ആ വായന ടിപികെയെ പറ്റി മനസ്സിൽ പടുത്ത് വച്ചിരുന്ന ധാരണകളെ മൊത്തം പൊളിച്ചു പണിയുന്ന ഒന്നായി..
ഒരു കാലത്തെ നാട്ടു ജീവിതവും രാഷ്ട്രീയവും വികാരങ്ങളും വിചാരങ്ങളും എല്ലാം തനി ഗ്രാമ്യഭാഷയിൽ !
മികച്ച വായനാനുഭവം.
തീർത്തും അർഹതപ്പെട്ട അംഗീകാരം..
പക്ഷേ കണിശക്കാരനായ വിദ്യാഭ്യാസ പ്രവർത്തകൻ TPK യൂം ചില്ലാട്ടകല്യാണം എഴുതിയ കലാധരൻ സാറും തമ്മിലുള്ള സംഘർഷം വായനക്കാരൻ്റെ മനസ്സിൽ ഇനിയും ബാക്കി..